Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paulose Out And Amal In

Wayanad

നാടകാന്തം കേണിച്ചിറയില്‍ പൗലോസ് ഔട്ട്, അമല്‍ ഇൻ

കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലെ കേണിച്ചിറ ഡിവിഷനില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് അമല്‍ ജോയി യുഡിഎഫ് സ്ഥാനാര്‍ഥിയായത് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍. ജില്ലയില്‍ കോണ്‍ഗ്രസിനു വിജയ സാധ്യതയുള്ള ജനറല്‍ സീറ്റുകളില്‍ ഒന്നാണ് കേണിച്ചിറ. പൂതാടി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും പുല്‍പ്പള്ളി പഞ്ചായത്തിലെ ആറ് വാര്‍ഡുകളും ഉള്‍പ്പെടുന്ന ഈ സീറ്റില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി കെ.എല്‍. പൗലോസിനെ തന്ത്രപൂര്‍വം ഒഴിവാക്കിയാണ് യുവജന വിഭാഗം അമലിന് സീറ്റ് ഉറപ്പിച്ചത്. ഡിസിസി മുന്‍ പ്രസിഡന്‍റ് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയുടെ പിന്തുണയോടെയായിരുന്നു അമലിനുവേണ്ടി യുവജന വിഭാഗത്തിന്‍റെ നീക്കങ്ങള്‍.

മാറി മറിഞ്ഞ്

കഴിഞ്ഞ 18ന് ചേര്‍ന്ന കോണ്‍ഗ്രസ് ജില്ലാ കോര്‍ കമ്മിറ്റി യോഗം കേണിച്ചിറയില്‍ സ്ഥാനാര്‍ഥിയായി പൗലോസിനെ തീരുമാനിച്ചതാണ്. ഇതിനുപിന്നാലെ പ്രമുഖ ദൃശ്യമാധ്യമങ്ങളിലടക്കം ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവജനങ്ങളെ കോണ്‍ഗ്രസ് നേതൃത്വം തഴയുന്നുവെന്ന വാര്‍ത്ത വന്നു. മുമ്പ് രണ്ടു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പൗലോസ് അനുകൂല സാഹചര്യം ഉണ്ടായിട്ടും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പൊഴുതന ഡിവിഷനില്‍ തോറ്റതും അദ്ദേഹത്തിന്‍റെ പ്രായവും ഉള്‍പ്പെടെ പരാമര്‍ശിച്ചായിരുന്നു ചില മാധ്യമങ്ങളില്‍ വാര്‍ത്ത. ഇതിനുശേഷം ഡിവിഷനിലേക്കു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുഡിഎഫ് ജില്ലാ മുന്‍ കണ്‍വീനറുമായ കെ.കെ. വിശ്വനാഥന്‍റെ പേര് ഉയര്‍ന്നുവന്നു. ഈ ഘട്ടത്തില്‍ മത്സരത്തിനില്ലെന്ന നിലപാടിലേക്കു പൗലോസ് നീങ്ങി. കെപിസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ വാശിപിടിച്ചാല്‍ പൗലോസിനു കിട്ടുന്നതായിരുന്നു സീറ്റ്.

പൗലോസിനെ വെട്ടണമെന്ന വ്യഗ്രതയില്‍ യുവജന വിഭാഗം ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായാണ് ഡിവിഷനിലേക്ക് സീനിയര്‍ നേതാവായ വിശ്വനാഥന്‍റെ പേര് വന്നതെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്. വിശ്വനാഥന്‍ കേണിച്ചിറ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹം ശക്തമായപ്പോഴായിരുന്നു അമല്‍ ജോയിക്കു അനുകൂലമായി വീണ്ടും ട്വിസ്റ്റ്. കപ്പിനും ചുണ്ടിനും ഇടയില്‍ സീറ്റ് നഷ്ടമായതിന്റെ വ്യഥയിലാണ് കെ.കെ. വിശ്വനാഥനെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന അന്തരിച്ച കെ.കെ. രാമചന്ദ്രന്‍റെ സഹോദരനാണ് വിശ്വനാഥന്‍. കാലാവധി പൂര്‍ത്തിയായ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിലെ ചീരാല്‍ ഡിവഷനില്‍നിന്നുള്ള അംഗാണ് അമല്‍ ജോയി.

യുവജനനീക്കം

കേണിച്ചിറയില്‍ പൗലോസ് സ്ഥാനാര്‍ഥിയാകുന്നത് ഒഴിവാക്കുന്നതിനും അമല്‍ ജോയിക്കു സീറ്റ് ഉറപ്പിക്കുന്നതിനും കോണ്‍ഗ്രസ് യുവജന വിഭാഗത്തിലുള്ള ചിലര്‍ കുതന്ത്രങ്ങളാണ് പയറ്റിയതെന്ന് പാര്‍ട്ടി നേതാക്കളില്‍ ഒരു വിഭാഗം അടക്കം പറയുന്നു. 17 ഡിവിഷനുകളുള്ള ജില്ലാ പഞ്ചായത്തില്‍ തിരുനെല്ലി, എടവക, മീനങ്ങാടി, മേപ്പാടി, തോമാട്ടുചാല്‍, കേണിച്ചിറ എന്നിവയാണ് ജനറല്‍ വിഭാഗത്തില്‍. ഇതില്‍ മേപ്പാടി യുഡിഎഫ് ധാരണയനുസരിച്ച് മുസ്‌ലിം ലീഗിനു നല്‍കി. ബാക്കി അഞ്ചെണ്ണത്തില്‍ കോണ്‍ഗ്രസിന് ആഴത്തില്‍ വേരോട്ടമുള്ളതാണ് തോമാട്ടുചാല്‍, കേണിച്ചിറ ഡിവിഷനുകള്‍. ഈ സീറ്റുകളില്‍ കണ്ണിട്ടാണ് യുവജന വിഭാഗത്തിലുള്ളവരടക്കം ചരടുവലി നടത്തിയത്. തോമാട്ടുചാല്‍ മണ്ഡലത്തില്‍ അമല്‍ ജോയിക്കുപുറമേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജഷീര്‍ പള്ളിവയല്‍, കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് അഡ്വ.ഗൗതം ഗോകുല്‍ദാസ് എന്നിവരും നോട്ടമിട്ടിരുന്നു.

നീക്കുപോക്കുകൾ

കേണിച്ചിറ പാര്‍ട്ടിയിലെ സീനിയേഴ്‌സ് കൈയടക്കുമെന്ന ചിന്താഗതിയിലായിരുന്നു ഇത്. നീക്കുപോക്കുകള്‍ക്കൊടുവില്‍ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്‍റും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റുമായിരുന്ന വി.എന്‍. ശശീന്ദരനാണ് തോമാട്ടുചാലില്‍ നറുക്കുവീണത്. മീനങ്ങാടിയില്‍ സീറ്റ് നല്‍കിയാണ് അഡ്വ.ഗൗതം ഗോകുല്‍ദാസിനെ കോണ്‍ഗ്രസ് നേതൃത്വം തണുപ്പിച്ചത്. സിപിഎമ്മിനു മേല്‍ക്കെയുള്ള ഈ ഡിവിഷനില്‍ കേരള കോണ്‍ഗ്രസ്-ജോസഫിലെ ജിന്‍റോ കുര്യാക്കോസ് പത്രിക നല്‍കിയിട്ടുണ്ട്. ഇദ്ദേഹം സ്ഥാനാര്‍ഥിത്വം പിന്‍വലിക്കില്ലെന്നാണ് വിവരം.
ജില്ലാ പഞ്ചായത്തിലെ തിരുനെല്ലി, എടവക ഡിവിഷനുകളില്‍ മത്സരിക്കാന്‍ യുവജന വിഭാഗത്തിലുള്ളതടക്കം പാര്‍ട്ടിയിലെ പ്രമുഖര്‍ താത്പര്യം കാട്ടിയിരുന്നില്ല.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം തൂത്തുവാരിയതാണ് മന്ത്രി ഒ.ആര്‍. കേളുവിന്‍റെ പഞ്ചായത്തായ തിരുനെല്ലി. എങ്കിലും തിരുനെല്ലി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ വിജയക്കൊടി നാട്ടുന്നതിന് സിപിഎം വിയര്‍ക്കേണ്ടിവരും. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ നാലുവീതവും തവിഞ്ഞാല്‍ പഞ്ചായത്തിലെ ഒന്നും വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് തിരുനെല്ലി ഡിവിഷന്‍. ഈ ഒമ്പതു വാര്‍ഡുകളില്‍ കുറഞ്ഞത് 1,750 വോട്ടിന്‍റെ ലീഡ് യുഡിഎഫിന് ഉണ്ടാകുമെന്നാണ് പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കളുടെ അനുമാനം.

Latest News

Corehub Up